നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോർട്ട് പൊലീസിന് കൈമാറി. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും ആത്മഹത്യ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാൽ കൃത്യമായ മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. സംഭവ ദിവസം പുലർച്ചെ 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.

അതേസമയം നവീന്‍ ബാബു ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തിയിട്ടുണ്ട്. ഫയല്‍ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിപി ദിവ്യ മൊഴി നല്‍കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും.