'ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്, പിന്നിൽ വലിയ ലക്ഷ്യം'; ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഡൽഹി ജന്തർ മന്ദറിൽ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തെ കുറിച്ച് ഗുരുതര വെളിപ്പെടുത്തൽ നടത്തി ഒളിമ്പിക് ഗുസ്തി താരം സാക്ഷി മാലിക്. ബിജെപി നേതാവും മുൻ ഗുസ്തി താരവുമായ ബബിത ഫോഗാട്ടിനെതിരെയാണ് സാക്ഷി മാലിക്കിന്റെ ആരോപണം. മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ സമരം ആസൂത്രണം ചെയ്തത് ബബിത ആയിരുന്നുവെന്നും അതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നും സാക്ഷി വെളിപ്പെടുത്തി.

ബ്രിജ് ഭൂഷൺ സിങ്ങിനെ പുറത്താക്കി ഗുസ്തി ഫെഡറേഷന്റെ തലപ്പത്തെത്താനായിരുന്നു ബബിത ഫോഗാട്ടിന്റെ നീക്കമെന്ന് സാക്ഷി മാലിക് പറയുന്നു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ ടിവിക്ക് തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിലാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്. ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സമരം നടത്താൻ തങ്ങളെ ആദ്യം സമീപിച്ചത് ബബിത ഫോഗാട്ടാണ്. അതിനുപിന്നിൽ അവർക്ക് രഹസ്യ അജണ്ടകളുണ്ടയിരുന്നുവെന്നും സാക്ഷി പറഞ്ഞു.

“ഫെഡറേഷൻ അകത്തുയർന്ന അപമര്യാദയോടെയുള്ള പെരുമാറ്റം ലൈംഗികാതിക്രമം സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട് ബബിത ഫൊഗട്ട് ഗുസ്തി താരങ്ങളുടെ യോഗം വിളിച്ച് പ്രതിഷേധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബബിതയ്ക്ക് അധ്യക്ഷ പദത്തിലെത്താൻ വേണ്ടിയാണ് ഞങ്ങളെ കരുവാക്കിയത്. കോൺഗ്രസായിരുന്നില്ല സമരത്തിന് പിന്നിൽ. പ്രതിഷേധിക്കാനുള്ള അനുവാദം നേടിത്തന്നത് ബബിത, ടിരാത് റാണ എന്നീ രണ്ട് ബിജെപി നേതാക്കളാണ്”- സാക്ഷി പറഞ്ഞു.

“ഫെഡറേഷനിൽ ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു സ്ത്രീ ചുമതലയേറ്റാൽ, പ്രത്യേകിച്ച് കായികതാരം കൂടിയായ ബബിത ഫോഗട്ടിനെപ്പോലുള്ള ഒരാളാണെങ്കിൽ അത് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഞങ്ങൾ വിശ്വസിച്ചു. ഞങ്ങളുടെ പോരാട്ടം അവർ മനസ്സിലാക്കുമെന്ന് കരുതിയിരുന്നു. പക്ഷേ ഞങ്ങളെ മുൻ നിർത്തി ഒരുവലിയ കളി കളിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല” – സാക്ഷി പറഞ്ഞു.

പ്രതിഷേധത്തെ പൂർണമായും ബബിത ഫോഗാട്ട് സ്വാധീനിച്ചിട്ടില്ലെങ്കിലും അവരുടെ നിർദ്ദേശപ്രകാരമാണ് സമരപരിപാടികൾ ആരംഭിച്ചതെന്നാണ് സാക്ഷി ചൂണ്ടിക്കാട്ടുന്നത്. ബബിത തങ്ങൾക്കൊപ്പം പോരാട്ടത്തിൽ പങ്കാളിയാകുമെന്നും പ്രതിഷേധത്തിൽ കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നുവെന്നും സാക്ഷി കൂട്ടിച്ചേർത്തു. അന്ന് സമരം ചെയ്തവരെല്ലാം ‘അവസാനിച്ചു’ എന്ന ബ്രിജ് ഭൂഷന്റെ വാദം തെറ്റാണെന്നും വിനേഷ് ഫോഗാട്ടിന്റെ തിരഞ്ഞെടുപ്പ് ജയം ചൂണ്ടിക്കാട്ടി സാക്ഷി പറഞ്ഞു. ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവാണ് ബബിത ഫോഗാട്ട്.