ട്രക്ക് കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ; അടിയൊഴുക്ക് വെല്ലുവിളി, ഡ്രോൺ പരിശോധന ഉടൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തിൽ. ട്രക്ക് കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. പുഴയുടെ അടിയിലേക്ക് പോകാനാകുമോ എന്നത് സംബന്ധിച്ച് പരിശോധന. അതേസമയം ഇടവിട്ട് പെയ്യുന്ന മഴയും പുഴയുടെ അടിയൊഴുക്കും ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.

അപകട സാധ്യതയില്ലെങ്കിൽ മുങ്ങൽ വിദഗ്ധർ പുഴയുടെ അടിയിലേക്ക് പോകും. 3 ബോട്ടുകളിലായി 15 അംഗ സംഘമാണ് പുഴയിൽ പരിശോധന നടത്തുന്നത്. അതേസമയം പുഴയുടെ തീരത്ത് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഉടൻ ആരംഭിക്കും. പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്താനായി സൈനിക സംഘമെത്തിയിട്ടുണ്ട്. ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ തയാറാക്കിയിരുന്നു. പുതിയതായി ഒരു ലോങ് ബൂം എക്സ്കവേറ്റർ കൂടി എത്തിച്ചിട്ടുണ്ട്.

ട്രക്ക് പുറത്ത് എടുക്കുക എന്നതിനേക്കാൾ ഉപരി അർജുനെ കണ്ടെത്തുന്നതിനാണ് പ്രാധാന്യമെന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുമെന്നും സൈന്യം അറിയിച്ചു. അതേസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ അത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

അതേസമയം പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് കനത്ത വെല്ലുവിളിയാണെന്ന് ഡിഫൻസ് പിആർഎ കമാൻഡർ അതുൽ പിള്ള അറിയിച്ചു. കുത്തൊഴുക്ക് ക്രമപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും ഒഴുക്ക് നിയന്ത്രിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം വിജയകരമാകൂവെന്നും അതുൽ പിള്ള വ്യക്തമാക്കി. പുഴയിലെ വെള്ളത്തിന്‍രെ ഒഴുക്ക് സുഗമമാക്കാൻ സഹായകരമാകും. ഒഴുക്ക് നിയന്ത്രിച്ചാൽ ഡൈവേഴ്സിന് ദൗത്യം എളുപ്പമാകും. വെള്ളത്തിനിടിയിൽ മണ്ണിടിച്ചിലിന്‍റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്. മരങ്ങൾ ഉൾപ്പെടെ അടിഞ്ഞുകൂടിയത് ഡൈവർമാർക്ക് വെല്ലുവിളിയാണെന്നും രണ്ട് മണിക്കൂർ മഴ മാറി നിന്നാൽ ഡൈവിങ് വിജയകരമാക്കാമെന്നും അതുൽപിള്ള വ്യക്തമാക്കി.