'കേരളാ കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുത്തത് 600 പേര്‍, അവര്‍ തന്നെ വന്നത് കാശിനും മദ്യത്തിനും'

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ അതിരൂക്ഷ പരാമര്‍ശവുമായി പി.സി. ജോര്‍ജ്ജ് എംഎല്‍എ. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരെയാണ് ജോര്‍ജ്ജിന്റെ പരാമര്‍ശം.

അടുത്ത തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഉണ്ടാകില്ലെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞു. കോട്ടയത്ത് കഴിഞ്ഞ ദിവസം നടത്തിയ മഹാസമ്മേളനത്തില്‍ ആകെ പങ്കെടുത്തത് 600 പേരാണ്. ഇവര്‍ തന്നെ മദ്യത്തിനും പണത്തിനുമാണ് എത്തിയത്. മുന്നണി പ്രഖ്യാപനം, മകനെ അടുത്ത നേതാവായി പ്രഖ്യാപിക്കല്‍ തുടങ്ങി മാണിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ജോര്‍ജ്ജ് ആരോപിച്ചു.

ഇപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ അടുത്ത പിളര്‍പ്പ് ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് മാണി. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള മാണിയും ജോസഫും നയവഞ്ചകരാണ്. രണ്ടു പേരെയും ഒരു നുകത്തില്‍ കെട്ടിയാവണം അടിക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്‍റെ കോട്ടയം മഹാ സമ്മേളനത്തില്‍ കെ.എം. മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ. മാണിയെ അടുത്ത നേതാവായി പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അത്തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നും സമ്മേളനത്തില്‍ ഉണ്ടായില്ല. തലമുതിര്‍ന്ന നേതാക്കളെ മറികടന്ന് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നാണ് ഇതേക്കുറിച്ചുള്ള ജോസ് കെ. മാണിയുടെ വിശദീകരണം.