'സുരഭിയെ ഒഴിവാക്കിയതിനെതിരെ ആ സംഘടന പ്രതികരിച്ചില്ല, വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ്'

നടി സുരഭിയെ പിന്തുണച്ചും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണു നാഥ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനവുമായി വിഷ്ണുനാഥ് രംഗത്തെത്തിയത്. സംഘടന രൂപവത്കരിക്കപ്പെട്ടപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണെന്നും വിഷ്ണു നാഥ് പറഞ്ഞു.

ഐ.എഫ്.എഫ്.കെ യില്‍ എന്റെ അഭിപ്രായത്തില്‍ സുരഭിയെ ക്ഷണിക്കണമായിരുന്നു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി. അവരെ ഉദ്ഘാടനവേദിയില്‍ ആദരിക്കേണ്ട ചുമതല അക്കാദമിക്കുണ്ടായിരുന്നു.

സുരഭിയെ ഒഴിവാക്കിയതിനെതിരെ വിമന്‍ കളക്ടീവ് ഇന്‍ സിനിമ പ്രതികരിച്ചില്ല. നടിമാര്‍ക്ക് നേരെയുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും എല്ലാം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഉയര്‍ന്നുവന്ന കൂട്ടായ്മയാണിത്. അവര്‍ ഇതിനെതിരെ ഓരു വാക്ക് പോലും പ്രതികരിച്ചില്ല. അതാണ് ഞാന്‍ പറഞ്ഞത് ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ് എന്ന്. അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതി.

ഓപ്പണ്‍ ഫോറത്തില്‍ ഇത്രമാത്രം വനിതാ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നല്ലോ. ഒരു കസേര ദേശീയ പുരസ്‌കാര ജേത്രിയായ ആ നടിക്ക് കൂടി നല്‍കിയിരുന്നെങ്കിലും അവരെ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം. ഓപ്പണ്‍ ഫോറത്തില്‍ സുരഭിയുടെ കാര്യം ഈ നടിമാര്‍ ആരും മിണ്ടിയില്ലല്ലോ. അവള്‍ക്കൊപ്പം എന്ന് ആശയം ഉയര്‍ത്തിപ്പിടിച്ച മേളയായിരുന്നു. എന്നിട്ട് അവള്‍ക്കൊപ്പം ആരുമില്ല. ഡബ്ല്യു.സി.സിയില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഈ സംഭവം എന്നെ വല്ലാതെ നിരാശപ്പെടുത്തിയെന്നും പി.സി പറഞ്ഞു

സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, സുരഭി എന്നിവര്‍ക്കൊക്കെ ദേശീയ പുരസ്‌കാരം കിട്ടിയത് ഇവിടെ മറ്റു ചിലര്‍ക്ക് പിടിച്ചിട്ടില്ല. മറ്റു വലിയ താരങ്ങളാണങ്കില്‍ ആനയും അംബാരിയും കൊണ്ടു വന്നേനെ. ദേശീയ അവാര്‍ഡ് ജേതാവിനെ ക്ഷണിച്ചില്ല. എന്നാല്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ രജിഷയും മലയാളത്തിന്റെ അഭിമാനമായ ഷീലയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചെയര്‍മാന്‍ പറഞ്ഞത് അവരെയാരെയും ക്ഷണിച്ചിരുന്നില്ല എന്ന്. ക്ഷണിക്കാതെ അവരാരും ആ ചടങ്ങിനെ വരുമെന്ന് എനിക്ക് തോന്നുന്നില്ല.