സന്ദീപ് വധത്തിന് പിന്നിൽ രാഷ്ട്രീയ വിരോധം; ഒന്നാം പ്രതി ജിഷ്ണു മാരകമായി കുത്തി പരിക്കേൽപ്പിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

സി.പി.ഐ.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിപി.ബി. സന്ദീപ് കുമാറിനെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നു. സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. വ്യാഴാഴ്ച രാത്രി എട്ടിനാണ് സന്ദീപ് കുമാറിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്

കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാൽ പ്രതികൾ ബിജെപി പ്രവർത്തകരെന്നാണ് പുറത്തു വന്ന എഫ്ഐആഫിൽ വ്യക്തമാക്കുന്നത്. അതേസമയം സന്ദീപ് കുമാറിന്റെ മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും അറയ്ക്ക് മുകളിൽ പതിനഞ്ചിലേറെ കുത്തുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.