'മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് പിണറായിക്ക് ലഹരി'; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഗീവർഗ്ഗീസ് മാർ കൂറിലോസ് ബിഷപ്പിനെ അധിക്ഷേപിച്ച പിണറായി വിജയൻ മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാക്കാലത്തും ഇടതുപക്ഷ ചിന്താഗതി വെച്ച് പുലർത്തുകയും, താൻ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പല സിപിഎം -ഡിവൈഎഫ്ഐ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ആളാണ് ഗീവർഗീസ് മാർ കൂറിലോസ്. എന്നിട്ട് പോലും സർക്കാരിനെ ഒന്ന് വിമർശിച്ചതിന് എത്ര ക്രൂരവും രൂക്ഷവുമായ ഭാഷയിലാണ് പിണറായി വിജയൻ അധിക്ഷേപിച്ചതെന്നും രാഹുൽ ചോദിച്ചു.

താമരശ്ശേരി ബിഷപ്പിനെ മുൻപ് ‘നികൃഷ്ട’ ജീവി എന്ന വിളിച്ച ചരിത്രമുള്ള പിണറായി വിജയന് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ഒരു ലഹരിയും ശീലവുമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ‘ജനങ്ങൾ നൽകിയ ചികിത്സയിൽ പാഠം പഠിച്ചില്ലെങ്കിൽ ഇടതു പക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും’ എന്ന് ആയിരുന്നു സർക്കാരിനെ ഉപദേശിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. പുരോഹിതന്മാർക്കിടയിലും വിവരദോഷികൾ ഉണ്ടാകാം എന്നാണു ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്