ജനറല്‍ സെക്രട്ടറിയുടെ രേഖ തള്ളുന്നത് ചരിത്രത്തിലാദ്യം; കേരള ഘടകത്തിനു വിജയം; സിപിഐഎം പ്രതിസന്ധിയില്‍

ജനറല്‍ സെക്രട്ടറി കൊണ്ടു വരുന്ന രേഖ ചരിത്രത്തില്‍ ആദ്യമായി സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ തള്ളി. ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി കൊണ്ടു വന്ന രേഖ വോട്ടിനിട്ടാണ് തള്ളിയത്. 31 നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്.

ബിജെപിയെ ഭരണം നിലപരിശാക്കാന്‍ വേണ്ടിയായാല്‍ പോലും കോണ്‍ഗ്രസുമായി ധാരണ വേണമെന്നായിരുന്ന സീതറാം യെച്ചൂരിയുടെ രേഖ. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മുന്നോട്ടുവെച്ച നിലപാടാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്.

കോണ്‍ഗ്രസ് സഖ്യം പാടില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ കേരള ഘടകം സ്വീകരിച്ചിരുന്നത്. യെച്ചൂരിയുടെ പ്രമേയം തള്ളിയതോടെ കേരള ഘടകത്തിന്റെ നിലപാടിനു കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരം ലഭിച്ചു. യെച്ചൂരിയെ അനുകൂലിക്കുന്ന ബംഗാള്‍ ഘടകത്തിനു വോട്ടെടുപ്പ് ഫലം കനത്ത തിരച്ചടിയാണ് നല്‍കുന്നത്.

പ്രകാശ് കാരാട്ട് പക്ഷമാണ് ഇതിനു എതിരെ സജീവമായി കേന്ദ്ര കമ്മിറ്റിയില്‍ നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസുമായി പ്രത്യക്ഷത്തില്‍ ധാരണ പോലും വേണ്ടന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയില്‍ പിന്തുണ ലഭിച്ചത്.

നേരെത്ത യെച്ചൂരിയുടെ ഈ നിലപാട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ തള്ളിയിരുന്നു. കോണ്‍ഗ്രസുമായോ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന നിലപാടുമായി സിപിഐ എം മുന്നോട്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം.

സീതറാം യെച്ചൂരി രേഖ തള്ളിയാല്‍ രാജിവയ്ക്കുമെന്നു കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ യെച്ചൂരി, കാരാട്ട് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നത് പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. രാജി വയ്‌ക്കേണ്ടെന്നു സീതറാം യെച്ചൂരിയോടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭേദഗതി കൊണ്ടു വരമാമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. അല്പസമയത്തിനുള്ളില്‍ യെച്ചൂരി മാധ്യമങ്ങളെ കാണും. അന്നേരം യെച്ചൂരി സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടിക്ക് നിര്‍ണായകമാണ്.