രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി; കോഴിക്കോട്ടെത്തി യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം. ഐശ്വര്യ ഡോങ്റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പിന്നീട് പ്രതികരിച്ചു.

അതേസമയം കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. ഹോട്ടൽ മുറിയിൽവെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.

2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തിയത്.

അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു.