സില്‍വര്‍ ലൈനിന് അംഗീകാരം നല്‍കിയിട്ടില്ല, ആവര്‍ത്തിച്ച് കേന്ദ്രം

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദം അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണം. അടൂര്‍ പ്രകാശ് എം.പിയ്ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ അപൂര്‍ണ്ണമാണ്. പദ്ധതിയുടെ അലൈന്മെന്റ് വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തു വകകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക സാങ്കേതിക വശങ്ങള്‍ പരിഗണിച്ചതിന് ശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുള്ളു. പദ്ധതിയുടെ 33,700 കോടി രൂപ വായ്പാ ബാധ്യത എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.