എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

പിവി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സസ്‌പെന്‍ഷനിലായ പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിന് പുതിയ ചുമതല നല്‍കി ആഭ്യന്തര വകുപ്പ്. നേരത്തെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ എസ്പി സുജിത് ദാസിന് ക്രമസമാധാന ചുമതലകള്‍ ഒന്നുംതന്നെ നല്‍യിരുന്നില്ല.

ഐടി എസ്പി ആയാണ് സര്‍ക്കാര്‍ സുജിത്ദാസിന് നിയമനം നല്‍കിയിരിക്കുന്നത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിക്കേസില്‍ പിവി അന്‍വറുമായി നടത്തിയ ഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് സുജിത്ദാസിനെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കുന്നത്.

കേസില്‍ പിവി അന്‍വര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും വേണമെങ്കില്‍ കാലുപിടിക്കാം എന്നടക്കമുള്ള കാര്യങ്ങളായിരുന്നു ഒന്നാമത്തെ ഓഡിയോയിലുണ്ടായിരുന്നത്. എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ ഓഡിയോ ആയിരുന്നു രണ്ടാമത്തേത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായി അജിത്കുമാറിന് അടുത്തബന്ധമുണ്ടെന്ന് ഓഡിയോയില്‍ സുജിത്ദാസ് പറയുന്നത് വ്യക്തമായിരുന്നു.

ഇതുകൂടാതെ പൊളിറ്റിക്കല്‍ ബന്ധമാണ് എംആര്‍ അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിന് കാരണമെന്നും സുജിത്ദാസ് പറഞ്ഞിരുന്നു. പിന്നാലെ സംഭവം ആഭ്യന്തര വകുപ്പിനകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഇതേ തുടര്‍ന്നായിരുന്നു നടപടി.