കൊല്ലത്ത് മകനെ തീ കൊളുത്തികൊന്ന മാതാവ് പോലീസ് കസ്റ്റഡിയില്‍; വിദ്യാര്‍ഥി കൊല്ലപ്പെട്ടത് കുടുംബവഴക്കിനിടെ

മകനെ തീ കൊളുത്തികൊന്ന മാതാവ് പോലീസ് കസ്റ്റഡിയില്‍. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14)നെ കൊന്ന മാതാവ് ജയമോളെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുന്‍പ് വീട്ടില്‍നിന്നു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവിന്റെ മൃതദേഹം വീടിനു സമീപത്തെ പറമ്പില്‍ നിന്നും മുഖം കത്തിക്കരിഞ്ഞ നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു.

ജിത്തു കുണ്ടറ എംജിഡി ബോയ്‌സ് എച്ച്എസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

ജയമോളും ജിത്തുവും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടയില്‍ ജിത്തു കൊല്ലപ്പെട്ടുവെന്നുമാണ് നിഗമനം. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളില്‍നിന്ന് കൊലപാതക സൂചന കിട്ടിയത്. മകനെ തീ കൊളുത്തുകയായിരുന്നെന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്.