ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിന്റെ തീവ്ര അജണ്ടകൾ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു; തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യം അപകടത്തിലാകും

ആര്‍എസ്എസിന്റെ തീവ്ര അജണ്ടകളാണ് രണ്ടാം ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് തന്നെ ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍പ്പിക്കുന്നതും ഭരണഘടനയെ പിച്ചിച്ചീന്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാഷ്ട്രം തന്നെ അപകടത്തിലാവും എന്ന ചിന്തയിലാണ് ജനങ്ങള്‍. ഏകീകരണം ബിജെപിക്കെതിരെ വന്‍തോതില്‍ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. അത് പ്രധാനമന്ത്രിയെ അസ്വസ്ഥമാക്കുന്നുവെന്ന് വ്യക്തമാണ്. ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്തതാണ് പ്രധാനമന്ത്രി പറയുന്നത്. പരസ്യമായി നിലപാട് എടുക്കുന്നത് മുസ്ലിമിനെ കണ്ടാല്‍ തല്ലികൊല്ലണമെന്ന് പറയുന്നതിന് തുല്ല്യമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഹീനമായ പ്രചരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ മുസ്ലിമിനെ കാണുമ്പോള്‍ വെറുപ്പുളവാക്കുകയെന്നാണ് ഉദ്ദേശിക്കുന്നത്. തനി വര്‍ഗീയ അജണ്ട പുറത്തെടുത്ത് വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കുകയാണ് പ്രധാനമന്ത്രി. മറ്റാരെങ്കിലുമാണ് ഇതെല്ലാം പറഞ്ഞതെങ്കില്‍ നടപടി നേരിടും. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുന്നില്ല. ആ പരുവത്തിലാക്കി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.