സമരം ശക്തം, എറണാകുളത്തും, കോട്ടയത്തും സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിെവെച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരഭിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. എറണാകുളം മാമലയിലും, കോട്ടയെ നട്ടാശ്ശേരിയിലും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.

മാമലയിലും നട്ടാശേരിയിലും വന്‍ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. മാമലയില്‍ ഉപഗ്രഹ സര്‍വേ നടത്താനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു.

കോട്ടയം നട്ടാശേരിയില്‍ സ്ഥാപിച്ച് 12 കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. സര്‍വേ കല്ലുകള്‍ പിഴുത് പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലിട്ടു. തുടര്‍ന്ന് പൊലീസുകാര്‍ ഈ കല്ലുകള്‍ നീക്കം ചെയ്തു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ രണ്ടിടങ്ങളിലും എത്തിയത്.

നട്ടാശേരിയില്‍ പൊലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലുകള്‍ ഇടാനായി എത്തിയത്. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് കൂടുതല്‍ സമരക്കാര്‍ സ്ഥലത്തെത്തുകയും കല്ലുകള്‍ പിഴുതെറിയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ ഇത് വകവയ്ക്കാതെ 12 കല്ലുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് പ്രക്ഷോഭകര്‍ ഇവയെല്ലാം പിഴുത് കല്ലുകള്‍ കൊണ്ടുവന്ന വാഹനത്തില്‍ തന്നെ തിരികെ ഇടുകയായിരുന്നു.

പിറവം മേഖലയിലും കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ തടയാനായി ജനകീയ സമരക്കാര്‍ പല പ്രദേശങ്ങളിലായി സംഘടിച്ചിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സമരരംഗത്തുണ്ട്.