തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവ് പബ്ലിസിറ്റിക്ക്; ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാന്‍ ശ്രമമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തൃപ്തി ദേശായിയുടെയും സംഘത്തിന്റെയിും വരവ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണോയെന്ന് സംശയമുള്ളതായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കം യുവതികള്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം സുഗമമായി നടക്കുകയാണ്. സമാധാനപരമായി പുരോഗമിക്കുന്ന തീര്‍ത്ഥാടന കാലം അലങ്കോലമാക്കാനുളള ശ്രമമാണെന്ന് സംശയമുള്ളതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോള്‍ തന്നെ വളരെ സമാധാനപരമായാണ് കാര്യങ്ങള്‍ നീങ്ങിയത്. വരുമാനത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. ആ സമാധാനം നിലനില്‍ക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് പെട്ടെന്ന് ഒരു തീരുമാനമെടുക്കാനാകില്ലെന്നും എന്‍ വാസു പ്രതികരിച്ചു.