'കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നത്': കെ കെ ശൈലജ

കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനുമെതിരെയാണ് ശൈലജയുടെ പരാമർശം. തന്റെ ഫേസ്ബുക്ക് പേജിലാണ് കെ കെ ശൈലജ വിമർശനം ഉന്നയിച്ചത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നതായും കെ കെ ശൈലജ പറഞ്ഞു. ശ്രീ നാരായണഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ഇടതുപക്ഷ ചിന്തകരും സമൂഹത്തിൽ നവോത്ഥാന ആശയങ്ങൾ സന്നിവേശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തെ ഒട്ടേറെ മുന്നോട്ട് നയിക്കാൻ കാരണമായിട്ടുണ്ട്.

സമൂഹത്തെ പിന്നോട്ടു നയിക്കാൻ കാരണമാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ മുന്നോട്ടുവരണമെന്നും കെ കെ ശൈലജ പറഞ്ഞു. അതേസമയം ഇത്തരം അന്ധവിശ്വാസത്തിന്റെ മറ്റൊരു പതിപ്പാണ് യു.പി യിലെ ഹത്റസിൽ ആൾദൈവത്തിൻറെ കാൽക്കീഴിലെ മണ്ണ് തേടി ലജ്ജാകരമാംവിധം മരണത്തിലേക്ക് കുതിച്ച മനുഷ്യരുടെ കഥയുമെന്നും കെ കെ ശൈലജ വിമർശിച്ചു.