സിപിഎം ദുരന്തമുഖത്ത് രാഷ്ട്രീയലാഭം തേടുന്നു; ആരോഗ്യമന്ത്രിക്ക് കുവൈറ്റിൽ ഒന്നും ചെയ്യാനില്ല; വീണയുടെ നാടകത്തിന് സതീശന്റെ പശ്ചാത്തല സംഗീതമെന്ന് ബിജെപി

കുവൈറ്റ് ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തുവെന്ന് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് മൃതദേഹങ്ങള്‍ അതിവേഗം നാട്ടിലെത്തിച്ചു. അതേ വിമാനത്തില്‍ വിദേശകാര്യസഹമന്ത്രി യാത്ര ചെയ്തു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അദ്ദേഹം നേരിട്ടെത്തി വിദഗ്ധചികില്‍സയ്ക്ക് വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടാക്കി. കേന്ദ്രസര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചു. എന്നിട്ടും കേന്ദ്രത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്റെ ലക്ഷ്യം രാഷ്ട്രീയ ലാഭം മാത്രമാണെന്ന് വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഇന്ത്യയിലെ ഒരു സംസ്ഥാനമായാണ് കാണുന്നത്. ”ഞങ്ങള്‍ നിങ്ങള്‍” എന്ന വേര്‍തിരിവുണ്ടാക്കുന്നത് പിണറായി വിജയനാണ് എന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ആരോഗ്യ മന്ത്രി കുവൈത്തില്‍ പോയിട്ട് ഒന്നും ചെയ്യാനില്ല. അവര്‍ക്ക് അകമ്പടി സേവിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടി വരും എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഇടപെടലും നടത്താന്‍ സാധിക്കില്ല. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടും മുമ്പേ വിമാനത്താവളത്തിലെത്തിയ വിവരദോഷത്തിന് മോദിയെ പഴിച്ചിട്ട് കാര്യമില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

കാര്യം മനസിലാക്കാതെ വീണ ജോര്‍ജിന്റെ നാടകത്തിന്‍ പശ്ചാത്തല സംഗീതമൊരുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചെയ്തത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോകകേരളസഭ മാറ്റി വയ്ക്കണം എന്ന് പറയാനുള്ള ആര്‍ജവം പ്രതിപക്ഷ നേതാവിനുണ്ടായില്ല എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ദുരന്തത്തിനരയായവരോടുള്ള ആഭിമുഖ്യം കാണിക്കേണ്ടത് അവരുടെ ബന്ധുക്കളോടൊപ്പമിരുന്നാണ്. മരണമടഞ്ഞവുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ പോയെന്ന് ബിജെപി നേതാവ് വിമര്‍ശിച്ചു. പിണറായി വിജയന് മനുഷ്യത്വം അല്‍പംപോലുമില്ലെന്ന് വീണ്ടും തെളിഞ്ഞു. സാധാരണ പ്രവാസികള്‍ക്ക് എന്ത് പ്രയോജനമാണ് ലോക കേരള സഭകൊണ്ട് ഉള്ളതെന്നും വിമുരളീധരന്‍ ചോദിച്ചു.