തെളിവുകൾ നശിപ്പിക്കാൻ 'ദൃശ്യം' മോഡൽ പദ്ധതി? മാന്നാർ കൊലപാതകത്തിൽ ദുരൂഹതയേറുന്നു; ഒന്നാം പ്രതി അനിലിനെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതം

ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. ദൃശ്യം മോഡൽ കൊലപാതകമാണോയെന്നാണ് ഇപ്പോൾ സംശയം. ഒന്നാംപ്രതി അനിൽകുമാർ കൊല്ലപ്പെട്ട കലയുടെ മൃതദേഹം ദൃശ്യം മോഡലിൽ മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എത്രയും വേഗം അനിലിനെ നാട്ടിലെത്തിക്കാണാനാണ് പൊലീസ് ലക്ഷ്യം വയ്ക്കുന്നത്.

കലയുടെ മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കിൽ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് ഇപ്പോൾ ഉള്ള ഏക സംശയം. കലയുടെ മൃതദേഹം ഉണ്ടെന്ന് സംശയിച്ച സെപ്റ്റിക് ടാങ്കിൽ നിന്നും മൃദദേഹത്തിന്റെ അവശിഷ്ടങ്ങൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അതിനാൽ തന്നെ ഒന്നാംപ്രതിയായ അനിൽകുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയാണ് കേസിൽ ഏറെ നിർണായകം.

നിലവിൽ അനിൽ ഇസ്രയേലിലാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇയാളെ കോൺടാക്ട് ചെയ്യാൻ പൊലീസിനായിട്ടില്ല. അനിലിനെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് അന്വേഷണ സംഘം. അതിനിടെ അനിൽ ഇസ്രായേലിൽ ആശുപത്രിയിലാണെന്നാണ് അനിലിന്റെ കുടുംബം പറയുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. ഇസ്രയേലില്‍ തുടരാനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം ആശുപത്രി പ്രവേശനമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുമുണ്ട്.

സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഒന്നാംപ്രതി അനിൽകുമാർ മൃതദേഹം മാറ്റിയോ എന്ന സംശയം ഉയരുന്നത്. പ്രതിയെ ഉടൻ നാട്ടിലെത്തിച്ചാൽ മാത്രമേ കേസിൽ വ്യക്തത വരൂ. സംഭവസമയത്ത് അനിൽകുമാർ നാട്ടിലെ കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. അതിനാൽ തന്നെ മറ്റുസഹായമില്ലാതെ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം മാറ്റാൻ ഇയാൾക്ക് കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

അതേസമയം കല കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 21 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത് . ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണസംഘത്തിനൊപ്പമുണ്ട്. കേസില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.

2009ല്‍ പെരുമ്പുഴ പാലത്തില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷം മാരുതി കാറില്‍ മൃതദേഹം അനിലിന്റെ വീട്ടിലെത്തിച്ച് കുഴിച്ചിട്ടതായാണ് കേസില്‍ പൊലീസിന്റെ നിഗമനം. എന്നാല്‍ 15 വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തിന് ശക്തമായ തെളിവുകള്‍ കണ്ടെത്തുകയാണ് പൊലീസിന്റെ മുന്നിലുള്ള വെല്ലുവിളി. കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. മൃതദേഹം കുഴിച്ചിട്ട അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അനിലിന്റെ സഹോദരി ഭര്‍ത്താവ് സോമരാജന്‍,ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ് കുമാര്‍ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.