വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 89 ആയി; 13 മണിക്കൂറിന് ശേഷം മുണ്ടക്കൈയിലേക്ക് കടന്ന് രക്ഷാദൗത്യസംഘം; വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി എന്‍ഡിആര്‍എഫ്; അതീവ ദുഷ്‌കരമായി രക്ഷാദൗത്യം

ചൂരല്‍മലയേയും മുണ്ടക്കൈയേയും തകര്‍ത്തെറിഞ്ഞ പ്രകൃതിയുടെ കലിതുള്ളലില്‍ മരണം 89 ആയി. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ കൂടുന്നത് മരണസംഖ്യ ഉയര്‍ത്തിയേക്കുമെന്ന ഭീതിയിലാണ് നാട്. ദുരന്തഭൂമിയായ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് എന്‍ഡിആര്‍എഫ് സ്ഥിരീകരിച്ചു. വെള്ളം കുത്തിയൊലിച്ച് വന്നേക്കാമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് പുഴയോരത്ത് നിന്ന് ആളുകളെ നീക്കി. ചൂരല്‍ മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി മുടല്‍മഞ്ഞും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നീണ്ട 13 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യസംഘത്തിന് മുണ്ടക്കൈയില്‍ എത്താന്‍ സാധിച്ചിരിക്കുന്നത്.

ചൂരല്‍മലയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയില്‍ എത്തിപ്പെടുക ദുസ്സഹമായിരുന്നു. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന മുണ്ടകൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് വടംകെട്ടിയാണ് ആദ്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്. ഉരുള്‍പൊട്ടല്‍ സംഭവിച്ചു 13 മണിക്കൂറിന് ശേഷമാണ് മുണ്ടകൈയിലേക്ക് രക്ഷാസംഘത്തിന് എത്താനായത്. എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളുകളെ ജീപ്പുമാര്‍ഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 84 ആയെന്ന് റവന്യൂ വിഭാഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്ന് അധിക സമയമായിട്ടില്ലാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനുള്ള സാഹചര്യമുണ്ട്. കനത്ത മൂടല്‍മഞ്ഞ് പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെ അതീവ ദുഷ്‌കരമായിരിക്കുകയാണ് രക്ഷാദൗത്യം.

ഇതിനിടയില്‍ മുണ്ടക്കൈയില്‍ റിസോര്‍ട്ടിലും മറ്റുമായി കുടുങ്ങി കിടക്കുന്നവര്‍ രക്ഷാപ്രവര്‍ത്തകരെത്തുന്നതും കാത്ത് കിടക്കുകയാണ്. മരണം മുന്നില്‍ കണ്ടുകൊണ്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നതെന്ന് മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ ഫോണില്‍ ബന്ധപ്പെട്ട് അറിയിക്കുന്നത് വേദനാജനകമായി. കൂട്ടത്തിലുള്ള പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടെന്നും മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടില്‍ കുടുങ്ങിയവരില്‍ ഒരാള്‍ പുറംലോകത്തെ അറിയിച്ചു. നൂറ്റമ്പതോളം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും പലയിടങ്ങളിലായി 250 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മൂടല്‍മഞ്ഞും ചെളിയും മണ്ണും പാറക്കഷ്ണങ്ങളും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. സൈന്യത്തിന്റേയും എന്‍ടിആര്‍എഫിന്റേയും നേതൃത്വത്തിലുള്ള സംഘം പ്രതികൂല കാലാവസ്ഥയിലും ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്.