'വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും'; പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും: മന്ത്രി ഒ ആർ കേളു

വയനാട്ടിലെ വന്യജീവി ആക്രമണമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരമായി കാണുമെന്ന് മന്ത്രി ഒ.ആർ കേളു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കും. വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. പ്രശ്നപരിഹാരങ്ങൾക്ക് വയനാട്ടിലെ എം.എൽ.എമാരും എം.പിയുമായി കൂടിയാലോചിക്കും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തല വകുപ്പ് സമിതി വിളിച്ച് ചേർത്ത് പട്ടികജാതി-വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ‘കോളനി’ പദം മാറ്റുന്നതിനെ പറ്റി അതിന്റെ നിയമവശങ്ങൾ പഠിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്ത് ഉയർന്ന് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം തിരുവനന്തപുരം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഒ.ആർ കേളു മന്ത്രിയായി ചുമതലയേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഉള്ളവർ ചടങ്ങിൽ പങ്കെടുത്തു. പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേറ്റത്.

നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ആലത്തൂര്‍ എംപിയായി ലോക്സഭയിലേക്ക് ജയിച്ച സാഹചര്യത്തിലായിരുന്നു കെ രാധാകൃഷ്ണന്റെ രാജി. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് കേളു.