ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; 19 കാരിയെ പീഡിപ്പിച്ചത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍

രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഡ്രൈവറും യാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഡല്‍ഹി മെട്രോയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുഗ്രാമിലെ മാളില്‍ ജോലിക്കാരിയായ പെണ്‍കുട്ടി ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് സംഭവം നടന്നത്. ശങ്കര്‍ ചൗക്കില്‍ നിന്നായിരുന്നു ടാക്‌സി വിളിച്ചത്. പെണ്‍കുട്ടി കയറുമ്പോള്‍ ടാക്‌സിയില്‍ മൂന്ന് പേരുണ്ടായിരുന്നു. അതില്‍ ഒരാള്‍ രാജോക്രിയില്‍ ഇറങ്ങി. ഉത്തം നഗര്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ മറ്റു രണ്ടുപേരും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് മെട്രോ സ്റ്റേഷനു സമീപം ഉപേക്ഷിക്കുകയുമായിരുന്നു.

പുലര്‍ച്ചെ 12.30 ഓടെ ഒരു പെണ്‍കുട്ടി റോഡിലിരുന്ന് കരയുന്നു എന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ടാക്സിയുടെ നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നു. കുറ്റവാളികളെ കുറിച്ചുള്ള വിവരണത്തില്‍ നിന്ന് പോലീസ് ടാക്‌സി ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദ്വാരക സെക്ടര്‍23 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.