ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 12 മരണം; 11 പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 മരണം. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 23 പേരായിരുന്നു  ട്രാവലറിൽ ഉണ്ടായിരുന്നത്.

ഋഷികേശ് ബദരീനാഥ് ഹൈവേയിൽ അളകനന്ദ നദിക്ക് സമീപമായിരുന്നു അപകടം. ഡൽഹി ഗാസിയാബാദിൽനിന്ന് ചോപ്ത തുംഗനാഥിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഋഷികേശ് എയിംസിലേക്ക് മാറ്റി.

എസ്.ഡി.ആർ.എഫ്. സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ ഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ ധാമി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപികട്ടെയെന്ന് പ്രാർഥിക്കുന്നതായും എക്‌സിൽ കുറിച്ചു.