വിമാനയാത്ര മുടങ്ങി; ഡൽഹി എയർപോർട്ടിൽ യാത്രക്കാരിയും എയര്‍ഇന്ത്യ ഡ്യൂട്ടി മാനേജരും തമ്മിൽ തല്ലും ബഹളവും

എയർപോർട്ടിൽ വൈകിയെത്തിയതിനാല്‍ വിമാനയാത്ര മുടങ്ങിയ യാത്രക്കാരിയും എയര്‍ഇന്ത്യ ഡ്യൂട്ടി മാനേജരും തമ്മില്‍ വിമാനത്താവളത്തില്‍വെച്ച് വാക്കേറ്റവും തമ്മില്‍തല്ലും. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ നടന്ന സംഭവം റിപ്പോട്ട് ചെയ്തത്.

അഹമ്മദാബാദ് സ്വദേശിയായ യുവതി വിമാനത്താവളത്തില്‍ വൈകിയെത്തിയതിനാല്‍ കൃത്യസമയത്ത് ചെക്ക്ഇന്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വൈകി വന്ന യാത്രക്കാരിയെ അകത്തേക്ക് കടത്തിവിടാതെ വന്നതോടെ കൗണ്ടര്‍ ജീവനക്കാരനുമായി യുവതി തര്‍ക്കത്തിലായി.

തർക്കം രൂക്ഷമായതോടെ സുരക്ഷാ ജീവനക്കാർ പ്രശ്നപരിഹാരത്തിനായി യുവതിയെ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരുടെ ക്യാബിനിലേക്കയച്ചു. അവിടെയെത്തിയ യുവതി ഡ്യൂട്ടി മാനേജരായ സ്ത്രീയോടും കയര്‍ത്ത് സംസാരിച്ചു. തർക്കത്തിനിടെ ഇവർ മനേകരുടെ ചെകിട്ടത്തടിച്ചു. തുടർന്ന് മാനേജര്‍ ക്ഷുഭിതയാകുകയും യുവതിയെ തിരിച്ചടിക്കുകയും ചെയ്തുവെന്ന് എയര്‍പോര്‍ട്ട് ഡിസിപി സഞ്ജയ് ഭാട്ടിയ അറിയിച്ചു. പിന്നീട് യാത്രക്കാരിയും മാനേജരും പരസ്പരം ക്ഷമ ചോദിച്ചു വിഷയം പരിഹരിച്ചതായും പൊലീസ് അറിയിച്ചു.