സ്വത്വം നശിപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമം: മോഹന്‍ ഭാഗവതിനെ ആദിവാസികള്‍ ബഹിഷ്‌കരിച്ചു

വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഛത്തീസ്ഗഢില്‍ ആദിവാസികളെ ഒപ്പം ചേര്‍ക്കാനുള്ള ആര്‍എസ്എസിന്‍റെ ശ്രമം പാളി. ഹിന്ദു -ആദിവാസി സ്വത്വം കൂട്ടിക്കലര്‍ത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഛത്തീസ്ഗഢിലെ സര്‍വ ആദിവാസി സമാജ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസംഗം ബഹിഷ്‌കരിച്ചു. കാലങ്ങളായി കോണ്‍ഗ്രിന് ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡിലെ 30 ശതമാനം വരുന്ന ആദിവാസിമേഖല പിടിക്കാനുള്ള ആര്‍എസ്എസ് തന്ത്രമാണ് പാളിയത്.

“നമ്മള്‍ ആദിവാസിയെന്നു പറയുമ്പോള്‍, അതാണ് നമ്മുടെ സ്വത്വമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇന്ത്യക്കാരുടെ അടിസ്ഥാനസ്വത്വം ആദിവാസികളാണെന്നും നമ്മള്‍ അവരുടെ മക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഹിന്ദുക്കളുടെയും ആദിവാസികളുടെയും സ്വത്വം കൂട്ടിക്കലര്‍ത്താനാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ആദിവാസ് സമാജ് കുറ്റപ്പെടുത്തി. തുടര്‍ന്ന് പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. ആദിവാസി സമാജിന്‍റെ നേതാക്കള്‍ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് ഞായറാഴ്ച തന്നെ അറിയിച്ചിരുന്നു.

“വ്യത്യസ്ത ചിത്രങ്ങള്‍ നമ്മള്‍ കാണുന്നുണ്ടെങ്കില്‍ നമ്മുടെ പൂര്‍വ്വികരെല്ലാം ഒന്നാണ്. 40,000 വര്‍ഷങ്ങള്‍ മുമ്പു മുതല്‍ അഫ്ഗാനിസ്ഥാന്‍ മുതല്‍ ബര്‍മ്മവരെ, ചൈനയിലെ ടിബറ്റുമുതല്‍ തെക്കുള്ള ശ്രീലങ്ക വരെയുള്ള ജനങ്ങളുടെ ഡി.എന്‍.എ പറയുന്നത് അവര്‍ക്ക് ഒരേ പൂര്‍വ്വികരാണെന്നാണ്. ഇതാണ് നമ്മളെ ബന്ധിപ്പിക്കുന്നത്.” – മോഹന്‍ ഭാഗവത് റാലിയില്‍ പങ്കെടുക്കവെ സംസാരിച്ചു.

ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കുകയാണെങ്കില്‍ സംഘടനയ്ക്കിടയിലെ എല്ലാ “തെറ്റിദ്ധാരണകളും” മാറും. ബി.ജെ.പി വക്താവ് സച്ചിതാനന്ദ് ഉപാസനെ പറഞ്ഞു. “അവര്‍ സംഘപരിവാറിലേക്കുവരികയും പ്രവര്‍ത്തിക്കുകയും വേണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ മനസില്‍ കുത്തിനിറച്ച എല്ലാം അത് നീക്കം ചെയ്യും.” എന്നും അദ്ദേഹം പറഞ്ഞു.