ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഏജന്‍സികള്‍

500 രൂപ കൊടുത്താല്‍ പത്തുമിനിറ്റുകൊണ്ട് നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കും! കേന്ദ്രസര്‍ക്കാര്‍ അതീവ സുരക്ഷയോടെ പരിരക്ഷിക്കും എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദ ട്രിബ്യൂണ്‍ പത്രമാണ് ഈ തട്ടിപ്പ് ശൃംഖലയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും “ആധികാരിക” ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള “സോഫ്റ്റ് വെയറും” ഈ ഏജന്റുമാര്‍ കമ്പ്യുട്ടറില്‍ സ്ഥാപിച്ചു തരുമെന്ന് പത്രത്തിന്റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയ് പത്രത്തിന്റെ ലേഖിക രചന ഖൈര ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് സംഘത്തെ കുറിച്ച് വിവരമറിയുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോണ്‍ നമ്പരും മെയില്‍ ഐഡിയും നല്‍കി. 500 രൂപ പറഞ്ഞ അക്കൌണ്ടിലേക്കും അടച്ചു. 20 മിനിട്ടിനകം ലേഖികയെ ഒരു ആധാര്‍ എന്റോള്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ ലഭിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്വേഡും ഉടന്‍ എത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലേഖികയ്ക്ക് ലഭ്യമാകുകയും ചെയ്തു.

ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട ലേഖികയ്ക്ക് 300 രൂപ കൂടി മുടക്കിയപ്പോള്‍ ഏജന്റ് അതും ലഭ്യമാക്കി. മറ്റൊരാള്‍ “ടീം വ്യുവര്‍” ലൂടെ ലേഖികയുടെ കമ്പ്യൂട്ടറില്‍ കയറി ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു. ഈ സംവിധാനം കൂടി ആയതോടെ രാജ്യത്തെ ആരുടെ ആധാര്‍ വിവരങ്ങളും ലഭിക്കുമെന്നായി.

ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഐഡിഎഐ അധികൃതര്‍ പത്രത്തോട് സമ്മതിക്കുന്നു. എന്നാല്‍ ഇതെങ്ങനെ സാധിയ്ക്കുന്നു എന്ന് കൃത്യമായി പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൈറ്റിലൂടെയാണ് ആധാര്‍ വിവരങ്ങളിലേക്കു കടന്നുകയറാന്‍ തട്ടിപ്പ് സംഘം ലേഖികയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്.രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഈ വിവര ശേഖരം കൈകാര്യം ചെയ്യുന്നത് ഐഎല്‍ ആന്റ് എഫ് എസ് എന്ന സ്ഥാപനമാണ്. 2012 ലെ വിവാദമായ ഹൈദരാബാദ് വിവര ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട സ്ഥാപനം തന്നെയാണിത്.

ആധാര്‍ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്നും വാണിജ്യാവശ്യങ്ങള്‍ക്കടക്കം ഈ വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടും എന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് പത്രത്തിന്റെ വെളിപ്പെടുത്തല്‍. ഇതിനികം തന്നെ പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ച് വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.