എന്നെ തൂക്കിലേറ്റിയാല്‍ ആം ആദ്മി പാര്‍ട്ടി ഇല്ലാതാകില്ല; എഎപി ഒരു പാര്‍ട്ടിയല്ല, അതൊരു ആശയം; ജയിലിലേക്ക് മടങ്ങാന്‍ ഭയമില്ലെന്ന് അരവിന്ദ് കെജരിവാള്‍

തന്നെ തൂക്കിലേറ്റിയാല്‍ ആം ആദ്മി പാര്‍ട്ടി ഇല്ലാതാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എഎപി ഒരു പാര്‍ട്ടിയല്ല, അതൊരു ആശയമാണ്. ഒരു കേജരിവാള്‍ മരിച്ചാല്‍ നൂറുകണക്കിനുപേര്‍ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ജയിലിലേക്ക് മടങ്ങിപ്പോകാന്‍ ഭയമോ ആശങ്കയോ ഇല്ല. രാജ്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ജയില്‍വാസമെന്നും അദേഹം പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാതെ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രമാണ് തീഹാര്‍ ജയിലില്‍ കഴിയുമ്‌ബോള്‍ എല്ലാം സഹിക്കാനുള്ള ശക്തി പകര്‍ന്നത്.

ജയില്‍ അധികൃതരുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മുഴുവന്‍ സമയ നിരീക്ഷണത്തിലായിരുന്നു വെന്നും കെജരിവാള്‍ വെളിപ്പെടുത്തി. ജൂണ്‍ ഒന്നിന് താന്‍ ജയിലേക്ക് മടങ്ങുമെന്നും അദേഹം പറഞ്ഞു. കേജരിവാളിന്റെ ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കേജരിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭാഗമാകാനാണ് മേയ് 10ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.