അസദുദ്ദീൻ ഒവൈസിയുടെ വസതിക്കുനേരെ ആക്രമണം; ഇസ്രയേൽ അനുകൂല പോസ്റ്ററുകൾ പതിച്ചു

എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. വസതിയുടെ മുൻപിലെ ‘നെയിം ബോർഡ്’ കറുത്ത മഷിയൊഴിച്ച് നശിപ്പിച്ചു. നെയിം ബോർഡിൽ ഇസ്രയേൽ അനുകൂല പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

പാര്‍ലമെന്‍റില്‍ ഒവൈസി എംപിയായി സത്യപ്രതിജ്ഞ ചെയ്തത് പലസ്തീന് ജയ് വിളിച്ചായിരുന്നു. ഇതിനെതിരെയാണ് സംഘത്തിന്റെ പ്രതിഷേധം. ‘ഇസ്രയേലിനൊപ്പം’ എന്നെഴുതിയിരിക്കുന്ന പോസ്റ്റർ അക്രമിസംഘം ഒവൈസിയുടെ വസതിക്ക് പുറത്ത് പതിപ്പിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തന്റെ വസതിക്ക് നേരെ കറുത്ത മഷി ഉപയോഗിച്ച കാര്യം ഒവൈസി തന്നെ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചിരുന്നു.

‘എൻ്റെ ഡൽഹി വസതി ലക്ഷ്യം വച്ചുള്ള ഇത്തരം പ്രവൃത്തികളുടെ എണ്ണം എത്രയായി എന്നു തന്നെ അറിയില്ല. ഡൽഹി പോലീസിന്റെ മൂക്കിന് താഴെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ഉദ്യോഗസ്ഥർ നിസഹായത പ്രകടിപ്പിക്കുകയാണ്.’ ഒവൈസി എക്‌സിൽ കുറിച്ചു. കൂടാതെ അമിത് ഷായുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നതെന്നും എംപിമാരുടെ സുരക്ഷാ ഉറപ്പുതരുമോ ഇല്ലയോ എന്ന് സ്പീക്കർ ഓം ബിർള പറയണമെന്നും ഒവൈസി കുറിപ്പിൽ ആവശ്യപ്പെട്ടു.