ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥി താൻ തന്നെ, ജനങ്ങൾ വിജയിപ്പിക്കും; കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

കൈസർഗഞ്ജിൽ ഇത്തവണയും താൻ തന്നെ സ്ഥാനാർഥിയാകുമെന്ന സൂചന നൽകി ബിജെപി നേതാവും മുൻ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ. മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥി താൻ തന്നെയാണെന്നും ദൈവം തീരുമാനിച്ചാൽ മത്സരിക്കുമെന്നും ബ്രിജ്‌ഭൂഷൺ പറഞ്ഞു.

പാർട്ടി ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 99.9 ശതമാനവും താൻ തന്നെയായിരിക്കും ഇവിടെ മത്സരിക്കുകയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. പാർട്ടി ഇവിടെ പത്രിക സമർപ്പിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ചാലും ജനങ്ങൾ വിജയിപ്പിക്കും. കഴിഞ്ഞ തവണ രണ്ടര ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവസരം കിട്ടിയാൽ ഇത്തവണ അഞ്ചുലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ബ്രിജ്‌ഭൂഷൺ പറഞ്ഞു.

മണ്ഡലത്തിൽ ഏറ്റവും ശക്തനായ സ്ഥാനാർഥി ഞാൻ തന്നെയാണ്. പ്രതികരിക്കുകയായിരുന്നു ബ്രിജ്ഭൂഷൺ. 2009 മുതൽ കൈസർഗഞ്ജ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ബ്രിജ്‌ഭൂഷനാണ്. വനിതാ ഗുസ്‌തി താരങ്ങളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയിൽ വലിയ വിവാദത്തിലായ ബിജെപി നേതാവായിരുന്നു ബ്രിജ് ഭൂഷൺ. ഗുസ്‌തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണിനെതിരേ ഡൽഹി പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354 എ, 354 ഡി, 506 എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ചുമത്തിയിരുന്നത്.