സംസ്ഥാനങ്ങളുടെ എതിർപ്പ്; കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിൻവലിച്ചു

രാജ്യമെമ്പാടും വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് വിവാദമായ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചത്. കഴിഞ്ഞ മെയ് 23 ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.

കന്നുകാലിച്ചന്തകളിൽ അറവുമാടുകളുടെ വിൽപന നിരോധിച്ച വിവാദ വിജ്ഞാപനം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ആലോചിചിരുന്നു. തുടർന്ന് ഭേദഗതി നിർദേശം പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭേദഗതി നീക്കത്തിനെതിരെ മൃഗസ്നേഹി സംഘടനയായ ‘പേറ്റ’ രംഗത്തെത്തിയിരുന്നു. അറവുമാടുകൾ അങ്ങേയറ്റം ക്രൂരതയ്ക്ക് ഇരയാകുന്നുണ്ടെന്നായിരുന്നു ‘പേറ്റ’ സിഇഒ വി.മണിലാലിന്റെ പ്രതികരണം. മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിലെ ചട്ടങ്ങളനുസരിച്ചു കഴിഞ്ഞ മേയിൽ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമാണു വിവാദമായത്. മൃഗങ്ങളുടെ കൊമ്പിൽ പെയിന്റടിക്കുന്നതും അലങ്കരിക്കുന്നതും ഉൾപ്പെടെ ഉത്തരവിൽ നിരോധിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി, കഴിഞ്ഞ ജൂലൈയിൽ സുപ്രീം കോടതി രാജ്യത്തെമ്പാടും ബാധകമാക്കി. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ് അതിൽ ഇടപെടാൻ സർക്കാരിനും കോടതിക്കും എന്ത് അവകാശമാണെന്നും മദ്രാസ് ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.