സെക്‌സിനെക്കുറിച്ച് ചോദ്യവുമായി യൂട്യൂബര്‍മാര്‍; പുറത്തുവിടരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും വീഡിയോ ഇറക്കി; പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ചാനല്‍ അവതാരകര്‍ അറസ്റ്റില്‍

യുട്യൂബ് ചാനല്‍ നടത്തിപ്പുകാര്‍ ദ്വയാര്‍ഥപ്രയോഗങ്ങളുള്ള ചോദ്യങ്ങള്‍ ചോദിച്ച ശേഷം പുറത്തുവിട്ട വീഡിയോ കണ്ട് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുട്യൂബ് ചാനല്‍ ഉടമയെയും അവതാരകയെയും ക്യാമറാമാനെയും അറസ്റ്റ് ചെയ്തു.

വീര ടോക്‌സ് ഡബ്ള്‍ എക്സ് ചാനല്‍ ഉടമകളായ എസ്. യോഗരാജ് (21), എസ്. റാം (21) എന്നിവരും അവതാരകയായ ആര്‍. ശ്വേതയുമാണ് (23) അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുട്യൂബ് ചാനല്‍ നടത്തിപ്പ് ഉപകരണങ്ങളും പൊലീസ് ഓഫീസ് റെയിഡ് ചെയ്ത് പിടിച്ചെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി നിലവില്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അശ്ലീലച്ചുവയുള്ള ചോദ്യോത്തരങ്ങള്‍കൊണ്ടു ശ്രദ്ധേയമാണ് വീര ടോക്‌സ് ഡബ്ള്‍ എക്സ് എന്ന യുട്യൂബ് ചാനല്‍. പ്രണയത്തിനിടെയുള്ള സെക്‌സിനെക്കുറിച്ചും പൊസിഷനുകളെക്കുറിച്ചും ചോദ്യങ്ങളാണ് ഇവര്‍ പെണ്‍കുട്ടിയോട് ചോദിച്ചത്. എന്നാല്‍, ഇത്തരം അഭിമുഖത്തിന് താത്പര്യമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും തമാശയാണെന്നും വീഡിയോ പുറത്തുവിടില്ലെന്നുമുള്ള ഉറപ്പില്‍ ഇവര്‍ പെണ്‍കുട്ടിയുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

ഏഴുമാസംമുമ്പ് തിരുമംഗലത്തെ ഒരു മാളില്‍ പോയപ്പോഴാണ് ഇവര്‍ യുവതിയുടെ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍, ഈ മാസം ആദ്യം ഇവര്‍ ആ വീഡിയോ യുട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റാഗ്രാം പേജിലൂടെയും പുറത്തുവിട്ടു.

തന്റെ അനുമതിയില്ലാതെ വീഡിയോ യുട്യൂബില്‍ പുറത്തുവിട്ടെന്നും അതു കണ്ടവര്‍ മോശം അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെന്നും പിന്നീടാണ് പെണ്‍കുട്ടിക്ക് മനസ്സിലായത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നതോടെ സംഭവം വൈറലായി. അതോടെ ചീത്തവിളി വര്‍ധിച്ചു. തുടര്‍ന്ന് സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി മാനസികമായി തളര്‍ന്നു.

ഇതേത്തുടര്‍ന്ന് ബിസ്‌കറ്റില്‍ വിഷംചേര്‍ത്ത് കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. യുട്യൂബ് ചാനലിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.