ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: എല്ലാ അധികാരവും ഒരു നേതാവിന് കൈമാറാനുള്ള ഏകാധിപത്യശ്രമം; ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം പ്രതിരോധിക്കുമെന്ന് സിപിഎം

ആര്‍എസ്എസും ബിജെപിയും മുന്നോട്ടുവച്ച ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’സംവിധാനം എല്ലാ അധികാരവും ഒരു നേതാവിന് കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് സിപിഎം. ഇതിനായി ഭരണഘടന ഭേദഗതിചെയ്യാനുള്ള ഏത് നീക്കത്തെയും സിപിഎം നഖശിഖാന്തം പ്രതിരോധിക്കും. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ബഹുസ്വരതയെയും ആദരിക്കുന്ന എല്ലാ പാര്‍ടികളും കേന്ദ്രസര്‍ക്കാരിന്റെ വിനാശകരമായ നടപടിയെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെയും ഫെഡറല്‍ഘടനയുടെയും അടിത്തറ തകര്‍ക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുന്നതും ലോക്സഭാ തെരഞ്ഞെടുപ്പുമായി അതിനെ കൂട്ടിയിണക്കുന്നതുമാണ്.

ഒരു സംസ്ഥാന സര്‍ക്കാര്‍ വീഴുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്താല്‍ സഭയുടെ ശേഷിച്ച കാലയളവിലേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. ഇതുള്‍പ്പടെയുള്ള കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ അഞ്ചുവര്‍ഷക്കാലത്തേക്ക് ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ഭരണഘടന നല്‍കിയ അധികാരം കവരുന്നു.

മാത്രമല്ല, അവശേഷിച്ച കാലത്തേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന ശുപാര്‍ശ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മാതൃകയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കുനേരെ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.