'അഞ്ച് പേരുടെ ദാരുണ മരണത്തിന് കാരണം സർക്കാരിന്റെ കഴിവുകേട്'; ചെന്നൈ എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു

ചെന്നൈയിലെ വ്യോമസേന എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. അഞ്ച് പേരുടെ ദാരുണ മരണത്തിന് കാരണമായ ദുരന്തം സർക്കാരിൻ്റെ കഴിവുകേടാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഉണ്ടായത് ദുരന്തം അല്ലെന്നും ഭരണകൂടം സ്പോൺസർ ചെയ്ത കൊലയാണെന്നും ബിജെപി ആരോപിച്ചു.

ദുരന്തത്തിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഡിഎംകെ സർക്കാരും ഉത്തരവാദികളാണെന്ന് ബിജെപി ആരോപിക്കുമ്പോൾ, പല ക്ഷേത്രോത്സവങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ഡിഎംകെ ദുരന്തത്തെ നിസ്സാരവത്കരിച്ചു. എന്നാൽ 13 ലക്ഷത്തോളം പേർ തടിച്ചുകൂടിയ പരിപാടിയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സർക്കാരിന് വന്‍വീഴ്ച ഉണ്ടായെന്ന ആക്ഷേപം ശക്തമാണ്. സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്ന് പരാതിയുമുണ്ട്.

അതേസമയം എയർ ഷോയ്ക്കിടയിൽ ഉണ്ടായ ദുരണത്തിൽ 200 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാൻ എത്തിയത്. ആയിരങ്ങൾ ഇന്നലെ രാവിലെ 8 മണി മുതൽ തന്നെ മറീനയിൽ തടിച്ചുകൂടിയിരുന്നു. രാവിലെ 11 മണിയോടെ മറീന ബീച്ച് ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ ചിലർ കയ്യിൽ കുടയും വെള്ളവുമായി എത്തി. എന്നാൽ ആയിരങ്ങൾ ഒരു മുന്നൊരുക്കമില്ലാതെയാണ് എത്തിയത്.

നിർജലീകരണം കാരണം ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു. പരിപാടി കഴിഞ്ഞ് ജനക്കൂട്ടം പിരിഞ്ഞുപോവാൻ കഴിയാതെ ബുദ്ധിമുട്ടി. മൂന്നും നാലും കിലോമീറ്റർ നടന്ന ശേഷമാണ് വാഹനങ്ങൾക്കടുത്തേക്ക് എത്താൻ പലർക്കും കഴിഞ്ഞത്. കുട്ടികൾ പലരും ഇതിനിടെ തളർന്നു പോയിരുന്നു. 6500 പൊലീസുകാരും 1500 ഹോംഗാർഡുകളും സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല.

Read more