മുങ്ങിയ മല്ല്യയെ തിരികെ എത്തിക്കുമോ? ലണ്ടന്‍ കോടതയിലുള്ള വാദം ഇന്ന് തുടങ്ങും

വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്ല്യയെ ഇന്ത്യയില്‍ തന്നെ തിരികെയെത്തിക്കാനുള്ള വാദം ഇന്ന് തുടങ്ങും. മല്ല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷയില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയിലാണു വാദം. ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മല്ല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു.

മല്ല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യയ്ക്കു വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ആണ് കേസ് വാദിക്കുന്നത്. എട്ട് ദിവസം കൊണ്ട് വാദം പൂര്‍ത്തിയാകും. അതേസമയം, ബ്രിട്ടനിലെ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകയായ ക്ലെയര്‍ മോണ്ട്ഗോമെറിയാണ് മല്ല്യയ്ക്ക് വേണ്ടി ഹാജരാകുക. ചീഫ് മജിസ്ട്രേറ്റ് എമ്മ ലൂയിസ് ആര്‍ബുത്‌നോട്ടാണ് വാദം കേള്‍ക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വിധി മല്യയ്ക്കു പ്രതികൂലമായാല്‍ രണ്ടുമാസത്തിനകം ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. എന്നാല്‍ മല്യയ്ക്ക് അപ്പീല്‍ കൊടുക്കാനുള്ള അവസരമുണ്ട്. അവ കൂടി തള്ളിയാല്‍ മാത്രമേ അന്തിമവിധി വരൂ.

ഇന്ത്യയിലെ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്ല്യയുടെ പ്രധാന തടസ്സവാദത്തെ മറികടക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാസംവിധാനങ്ങളിലെ മികവ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മറുവാദത്തിനാണ് ഇന്ത്യ തയാറെടുക്കുന്നത്.

നേരത്തെ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബ്രിട്ടണ്‍ മല്യയെ അറസ്റ്റ് ചെയ്തുവെങ്കിലും അറസ്റ്റിന് തൊട്ടുപിന്നാലെ മല്യ 6. 5 ലക്ഷം പൗണ്ടിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.