ഐസ്‌ക്രീമിലെ വിരല്‍; ഫാക്ടറി ജീവനക്കാരന്റേതെന്ന് സംശയം; സാമ്പിള്‍ ഡിഎന്‍എ പരിശോനയ്ക്ക് അയച്ചു

മുംബൈയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഐസ്‌ക്രീം കമ്പനിയിലെ ജീവനക്കാരന്റെ വിരലാണ് കണ്ടെത്തിയതെന്ന് പൊലീസിന്റെ നിഗമനം. പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റേതാണ് വിരലെന്നാണ് നിഗമനം. ഫാക്ടറി ജീവനക്കാരന്റെ വിരലിന് പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫാക്ടറിയില്‍ ഐസ്‌ക്രീം നിര്‍മ്മിക്കുന്നതിനിടെയാണ് ജീവനക്കാരന്റെ വിരലിന് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. യുവ ഡോക്ടര്‍ക്ക് വിരല്‍ ലഭിച്ച ഐസ്‌ക്രീം പായ്ക്ക് ചെയ്ത് ദിവസമാണ് ജീവനക്കാരന് അപകടം സംഭവിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വന്നാല്‍ മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് പറയുന്നു. മുംബൈയിലെ മലാഡിലാണ് യുവ ഡോക്ടര്‍ ഓണ്‍ലൈന്‍ വഴി ഐസ്‌ക്രീം വാങ്ങിയത്. ഒര്‍ലെം ബ്രെന്‍ഡര്‍ സെറാവോ എന്ന യുവ ഡോക്ടര്‍ക്കാണ് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ ലഭിച്ചത്. സെപ്റ്റോ എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെയാണ് ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയത്. ഐസ്‌ക്രീമിനൊപ്പം പലചരക്ക് സാധനങ്ങളും ഡോക്ടര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.

ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം കഴിച്ചുതുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ നാവിലെന്തോ തടയുന്നതായി അനുഭവപ്പെട്ടു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം ഡോക്ടര്‍ കഴിച്ചിരുന്നു. വിവരം ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഐസ്‌ക്രീമിന്റെ ശേഷിച്ച ഭാഗവും കൈ വിരലും പൊലീസില്‍ ഏല്‍പ്പിച്ചു. ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു.