ഹരിയാനയില്‍ നടന്നത് 'നിര്‍ഭയ' മോഡല്‍ പീഡനം; പെണ്‍കുട്ടിയെ അതിക്രൂരമായാണ് ബലാത്സംഗം ചെയ്തതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി നേരിട്ടത് ഡല്‍ഹി പീഡനകേസിലെ നിര്‍ഭയ നേരിട്ടതുപോലെ ഗുരുതരപീഡനമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പരിശോധിച്ച ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ.എസ്.കെ.ധത്തര്‍വാള്‍ തയ്യാറാക്കിയ മെഡിക്കല്‍ പരിശോധനാഫലത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയായ നിലയില്‍ കനാല്‍ക്കരയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ ശ്വാസകോശം തകര്‍ന്ന സ്ഥിതിയിലാണ്. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറി ഇരുന്നതിന്റെ സൂചനയാണെന്ന് ഡോ.എസ്.കെ.ധത്തര്‍വാള്‍ പറഞ്ഞു. വളരെ ക്രൂരമായ പീഡനത്തിനാണു പെണ്‍കുട്ടി ഇരയായത്. പ്രതികള്‍ കൂര്‍ത്ത വസ്തുക്കള്‍ കുട്ടിയുടെ ശരീരത്തില്‍ കയറ്റിയിരിക്കാം. ഇതുമൂലം ആന്തരാവയവങ്ങള്‍ പാടെ തകര്‍ന്ന നിലയിലാണ്. ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ചിത്രങ്ങളും നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഝാന്‍സ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്. 20 വയസുള്ള യുവാവിനോടൊപ്പമാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ആരോപിച്ച് വീട്ടുകാര്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ യുവാവിന് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന രീതിയില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തുടര്‍ന്ന് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബം പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായില്ല. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും നിര്‍ഭയ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഹരിയാന മന്ത്രി കെ.കെ. ബേദി ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിച്ചത്.