സമുദായത്തിനും സംഘടനയ്ക്കും നാണക്കേട്; അയോദ്ധ്യ മസ്ജിദ് നിര്‍മ്മാണ കമ്മിറ്റിക്ക് നാലുവര്‍ഷം കൊണ്ട് പിരിക്കാനായത് ഒരു കോടി രൂപമാത്രം; സമിതികള്‍ പിരിച്ചുവിട്ട് ഐഐഎഫ്സി

ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി വിധിയിലൂടെ അയോധ്യയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിനുള്ള സമിതികള്‍ പിരിച്ചുവിട്ടു. ധന്നിപൂരില്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ച് നാലു വര്‍ഷമായിട്ടും ഒരു കോടി രൂപ മാത്രം സമാഹരിക്കാനെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപവത്കരിച്ച ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികള്‍ കഴിഞ്ഞുള്ളൂ. ഇത് സംഘടനയ്ക്കും സമുദായത്തിനും നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നടപടി.

അഡ്മിനിസ്ട്രേറ്റിവ്, ഫിനാന്‍സ്, വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട്, വിദേശത്തുനിന്ന് പണം പിരിക്കാന്‍ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാമക്ഷേത്രം കഴിഞ്ഞ ജനുവരി 22ന് തുറന്നു കൊടുത്തിരുന്നു.

നാല് കമ്മിറ്റികളും കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും അതാണ് കടുത്ത നടപടികളിലേക്ക് സംഘടന കടന്നതെന്നും ഐഐഎഫ്സി സെക്രട്ടറി അതാര്‍ ഹുസൈന്‍ വ്യക്തമാക്കി. 19-ന് ലഖ്നൗവില്‍ നടന്ന ട്രസ്റ്റ് യോഗത്തിന് ശേഷമാണ് കമ്മറ്റികള്‍ പിരിച്ചുവിട്ടതെന്നും അദേഹം അറിയിച്ചു.

അയോധ്യയില്‍ ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പള്ളിക്ക് മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നു പേര് മാറ്റിയിരുന്നു. നേരത്തേ നിര്‍ദേശിക്കപ്പെട്ട മസ്ജിദെ അയോധ്യ (ബാബറി മസ്ജിദ്) എന്ന പേരു മാറ്റിയതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഈ വര്‍ഷമാദ്യമാണ് വ്യക്തമാക്കിയത്. പള്ളിയുടെ ആദ്യത്തെ രൂപരേഖയും പൂര്‍ണമായി മാറ്റി. മസ്ജിദ് പോലെ തോന്നിക്കുന്നില്ലെന്ന അഭിപ്രായത്തെത്തുടര്‍ന്നാണ് ഇത്. 5 മിനാരങ്ങളുള്ളതാണ് പുതിയ ഡിസൈന്‍.

പ്രവാചകന്റെ പേരില്‍ നിര്‍മിക്കുന്ന പള്ളി രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായിരിക്കുമെന്നു ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നു. 6 മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു. എന്നാല്‍, ധനസമാഹരണത്തിന് ആരും സഹകരിച്ചില്ല. കാന്‍സര്‍ ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവ പള്ളിയുടെ കൂടെ പണിയാന്‍ ഉദേശിച്ചിട്ടുണ്ട്.