വോട്ടെണ്ണലില്‍ സുതാര്യത വേണം; തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട 'ഇന്ത്യാ' നേതാക്കള്‍; ചട്ടങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പ് വാങ്ങി

നാളെ നടക്കുന്ന വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും കഴിഞ്ഞ തവണ ഇത് പലതവണ തെറ്റിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ നടപടികള്‍ ചിത്രീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. എല്ലാ ചട്ടങ്ങളും പാലിക്കാമെന്ന ഉറപ്പ് കമീഷന്‍ നല്‍കി.

വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് വിശദമായ മാനദണ്ഡം പുറപ്പെടുവിക്കണം. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് മുമ്പായി തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഫലം അറിയിക്കണം- ഇന്ത്യാ നേതാക്കള്‍ ആവശ്യപ്പെട്ടു. 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം തപാല്‍ വോട്ടുകള്‍ ആദ്യം തന്നെ എണ്ണിത്തിട്ടപ്പെടുത്തേണ്ടതുണ്ട്.

കണ്‍ട്രോള്‍ യൂണിറ്റുകള്‍ വോട്ടെണ്ണാനെടുക്കുമ്പോള്‍ സിസിടിവി നിരീക്ഷണം കൃത്യമായുണ്ടാകണം. യൂണിറ്റുകളിലെ തീയതിയും സമയവും പരിശോധിച്ച് വോട്ടെടുപ്പ് തുടങ്ങിയതും അവസാനിച്ചതും കൃത്യസമയത്തല്ലേയെന്ന് ഉറപ്പാക്കണം. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ലിപ്പും ടാഗും മറ്റും കൃത്യമായി കൈമാറണം.
സ്ഥാനാര്‍ഥി അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനം നടത്തുംമുമ്പ് തെരഞ്ഞെടുപ്പ് തീയതി, സ്ഥാനാര്‍ഥികള്‍, ആകെ വോട്ടുകള്‍ തുടങ്ങിയവ കൃത്യമായി പ്രദര്‍ശിപ്പിക്കണം. വോട്ടെണ്ണുമ്പോള്‍ അനാവശ്യ തിരക്ക് ഒഴിവാക്കണം. ഏജന്റുമാര്‍ക്ക് ഫലം രേഖപ്പെടുത്തുന്നതിനും മറ്റും സമയം അനുവദിക്കണം. എല്ലാ പ്രക്രിയയും പൂര്‍ത്തിയായ ശേഷമേ ഫലപ്രഖ്യാപനം നടത്താവൂയെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.