ആർകെ നഗർ തെരഞ്ഞെടുപ്പ്: വ്യക്തമായ ലീഡുമായി ദിനകരൻ മുന്നേറുന്നു; വോട്ടെണ്ണൽ പുനരാരംഭിച്ചു

തമിഴ് രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന ആർകെ നഗറിലെ വോട്ടെണ്ണൽ പുനരാരംഭിച്ചു. അണ്ണാ ഡിഎംകെ – ദിനകരൻ അനുകൂലികൾ തമ്മിൽ സംഘർഷം ഉണ്ടായതോടെയാണ് വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവെച്ചത്. ആദ്യ ഫലസൂചനകൾ സ്വതന്ത്രനായി മൽസരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലമായപ്പോൾ അണ്ണാ ഡിഎംകെ അനുകൂലികൾ ബഹളം വെയ്ക്കുകയായിരുന്നു. എന്നാൽ ആദ്യ ഫലസൂചനകൾ സ്വതന്ത്ര സ്ഥാനാർഥി ദിനകരന് അനുകൂലമാണ്. ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡോടെ മുന്നേറുകയാണ്.

തമിഴ്‌നാട് രാഷ്ട്രീയത്തിന് നിർണായകമാണ് ഇന്നത്തെ ഫലം. എക്സിറ്റ് പോൾ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ദിനകര പക്ഷം വിജയം കൊയ്യുമോ എന്ന ആകാംക്ഷയിലാണ് മുന്നണികള്‍. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണ് തിരഞ്ഞെടുപ്പ്.

രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് പ്രചാരണരംഗത്ത് നടത്തിയത്. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തിയത് പാര്‍ട്ടി പിളരാൻ കാരണമായി. പിന്നീട് അഴിമതികേസില്‍ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ചില കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്.

കഴിഞ്ഞ ഏപ്രിലില്‍ പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മധുസൂദനന്‍ ഇത്തവണ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. പളനിസ്വാമി, ഒപിഎസ് വിഭാഗത്തിന് അധികാരം നിലനിര്‍ത്താനുള്ള വലിയ കണ്ണിയാണ് ആര്‍കെ നഗര്‍. ഇതിനാൽ സ്ഥാനാർത്ഥിയുടെ കൂടെ മുഴുവൻ സമയ പ്രചാരണത്തിനും നേതാക്കൾ എല്ലാം തന്നെ ഉണ്ടായിരുന്നു. എന്നാൽ പണമിറക്കിയുള്ള പ്രചാരണത്തിൽ ദിനകരന്‍ വിഭാഗത്തെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണ് മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അണ്ണാ ഡിഎംകെയുടെ പ്രതീക്ഷ. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഔദ്യോഗിക പക്ഷത്തായിരുന്ന ടി.ടി.വി.ദിനകരന്‍ ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്.

തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി കരുതലോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റെ കരു നാഗരാജനാണ് ബിജെപി സ്ഥാനാര്‍ഥി. അണ്ണാ ഡിഎംകെയില്‍ ഒപിഎസ്– പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണം.

എന്നാൽ പിന്നീട് അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മുന്നണികള്‍ ആകാംഷയിലാണ്. ഒരു പാര്‍ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.