ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ; സംപ്രേഷണം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആർ കെ. നഗർ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ജയലളിതയുടെ മരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ചയാണ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ട് ടി ടി വി. ദിനകരൻ പക്ഷം രംഗത്തെത്തിയത്. ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ദൃശ്യങ്ങൽ പുറത്തുവിട്ടതെന്നും സൂചനകളുണ്ട്. ജയലളിതയെ ആരും കൊന്നതല്ലെന്ന് തെളിയിക്കാനാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നതെന്നും ആശുപത്രികടിക്കയില്‍ ജയലളിച് ടി വി കാണുന്നതും ജ്യൂസ് കുടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നതെന്ന് ഇന്ന് ദിനകര വിഭാഗം വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ക്കെതിരെ തുടരെ തുടരെ ആരോപണങ്ങള്‍ ഇരുപക്ഷവും ഉന്നയിക്കുന്നതിനാല്‍ ഗത്യന്തരമില്ലാതെയാണ് ചിത്രങ്ങൾ പുറത്തുവിടുന്നതെന്നും ടിടിവി ദിനകരന്റെ വലംകൈയായ വെട്രിവേല്‍ പറഞ്ഞിരുന്നു. ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഇവർ പുറത്തുവിട്ടത്.

ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും ദിനകരനുമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിത ആശുപത്രിയിൽ സുരക്ഷിതയായിരുന്നുവെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിയത്.