'നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങളിൽ സ്ഫോടനം നടത്തും'; ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദ സംഘടന, സിഖുകാർ അന്ന് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ്

എയർ ഇന്ത്യ വിമാനങ്ങളിൽ നവംബർ 19ന് സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദ സംഘടന. എയർ ഇന്ത്യയെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത് നിരോധിത സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) സ്ഥാപകനായ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ്. നവംബർ 19 ന് എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് സിഖുകാർക്ക് മുന്നറിയിപ്പ് നൽകിയതായും വീഡിയോയിൽ പറയുന്നു.

ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ഇതേ ദിവസമാണെന്ന് പന്നൂൻ എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂൻ അവകാശപ്പെട്ടു. പഞ്ചാബ് വിമോചിതമാകുമ്പോൾ ഐജിഐ വിമാനത്താവളത്തിന്റെ പേര് ഷാഹിദ് ബിയാന്ത് സിംഗ്, ഷാഹിദ് സത്വന്ത് സിംഗ് ഖാലിസ്ഥാൻ എയർപോർട്ട് എന്നായിരിക്കുമെന്നും ഗുർപത്വന്ത് പന്നൂൻ പറയുന്നു.

‘നവംബർ 19 ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തിൽ ഉപരോധങ്ങൾ ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും’ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഗുർപത്വന്ത് പന്നൂൻ പറയുന്നു.