'വേണമെങ്കില്‍ നുണ പറഞ്ഞോളു, പക്ഷെ അറിയില്ലെന്ന് മാത്രം സമ്മതിച്ച് കൊടുക്കരുത്' - പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവിന്റെ ഉപദേശം ഇങ്ങനെ

കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്. ഈശ്വരപ്പാ ഇപ്പോള്‍ വിവാദചുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. വേണമെങ്കില്‍ നുണ പറഞ്ഞോളു, ഒരിക്കലും കാര്യം അറിയില്ലെന്ന് സമ്മതിക്കരുത് എന്ന് പ്രവര്‍ത്തകര്‍ക്ക് ഉപദേശം കൊടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതാണ് ഈശ്വരപ്പയെ വിവാദത്തിലാക്കിയിരിക്കുന്നത്.

ഈശ്വരപ്പ പറയുന്നതിന്റെ തര്‍ജ്ജമ്മ ഇങ്ങനെ

“വാജ്പയി ഭരണകാലത്ത് പാകിസ്താനികള്‍ ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയത് നിങ്ങള്‍ക്ക് അറിയുമോ ? നിങ്ങള്‍ അത് കണ്ടിട്ടുണ്ടോ ? ഇത്തരം സാഹചര്യങ്ങളില്‍ പറയേണ്ട ഉത്തരം വാജ്‌പേയ് ഭരണകാലത്ത് അത് ചെയ്യാനുള്ള ചങ്കൂറ്റം പാകിസ്താനികള്‍ക്ക് ഇല്ലാ എന്നതാണ്. അതേസമയം, മന്‍മോഹന്‍സിംഗിന്റെ കാലത്താണെങ്കില്‍ പാകിസ്താനികള്‍ ഇന്ത്യന്‍ സൈനികരെ അരുംകൊല ചെയ്‌തെന്ന് പറയുകയും വേണം. നരേന്ദ്ര മോഡിയുടെ കാലത്തെക്കുറിച്ച് പറയുമ്പോള്‍ പാകിസ്താനികളെ വെറുതെ വിട്ടിട്ടില്ല എന്ന് വേണം പറയാന്‍. പത്തു പേരെ എങ്കിലും കൊന്നിട്ടുണ്ട്, നരേന്ദ്ര മോഡി ശക്തനാണ് ഇങ്ങനെയൊക്കെ വേണം പറയാന്‍. അത് പറയുന്നതില്‍ എന്താ തെറ്റ് ? നിങ്ങള്‍ക്ക് വലിയ ധാരണയൊന്നുമില്ലാത്ത കാര്യമായിരിക്കും, പക്ഷെ നരേന്ദ്ര മോഡിയുടെ പേര് ഉപയോഗിക്കുക. ലോകം മുഴുവന്‍ അംഗീകരിച്ച കാര്യമാണ് മോഡി ശക്തനാണെന്ന്. അതുകൊണ്ട് ചെറിയ ഹൈപ്പ് കൊടുക്കുന്നതിന് തെറ്റൊന്നുമില്ല”

https://www.facebook.com/JDSkarnataka/videos/2075809095998491/

ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയ കോണുകളില്‍നിന്നായി ബിജെപി കല്ലേറ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നാണ് ഇപ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്ന ആരോപണം.

രാഷ്ട്രീയക്കാര്‍ ഇത്ര തരംതാഴാന്‍ പാടില്ലെന്നാണ് ഇതേക്കുറിച്ച് ജെഡിഎസ് നേതാവ് ജെഎസ്‌വി ദത്ത പറഞ്ഞത്. ബിജെപിയുടെ നിലപാടും സംസ്‌കാരവും തന്ത്രവുമാണ് ഈ വാക്കുകളിലൂടെ പ്രകടമായിരിക്കുന്നതെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്.

എന്നാല്‍, ഇത് പാര്‍ട്ടിയുടെ ആഭ്യന്തര യോഗമായിരുന്നെന്നും ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഈശ്വരപ്പ പ്രതികരിച്ചു.