രാജ്യസ്‌നേഹമില്ലാത്തവരെ ശിക്ഷിക്കാന്‍ നിയമം വേണമെന്ന് ആര്‍എസ്എസ് നേതാവ്

രാജ്യസ്‌നേഹമില്ലാത്തവരെ ശിക്ഷിക്കാന്‍ നിയമം വേണമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്തെയും ദേശീയപതാകയെയും അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടു വരണമെന്നും ഭാരതത്തെ ഇഷ്ടപ്പെടാത്തവര്‍ ഭാരതം വിട്ടുപോകുകയാണ് വേണ്ടതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

“ജവഹര്‍ ലാല്‍ നെഹ്റു രാജ്യത്തെ വിഭജിക്കുകയാണ് ചെയ്തത്. രാജ്യത്തെ ഒന്നാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണ്. കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചുവെന്നുള്ളത് സത്യമാണ് എന്നാല്‍ വിഭജനമാണ് ഇന്ത്യയെ സ്വാതന്ത്ര്യം നേടാന്‍ സാധിച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നത് നുണ”യാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. “അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ദോക്ലാം വിഷയത്തില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മുന്നില്‍ കുനിയേണ്ടി വന്നു. ലോകത്തിലെവിടെയും ഭരണഘടനയില്‍ ഇന്ത്യയിലെ ഭരണഘടന അനുഛേദം 370 പോലെ താത്കാലിക അനുഛേദമില്ല.കശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണ”മെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ “മാര്‍ഗദര്‍ശക്” ആണ് ഇന്ദ്രേഷ് കുമാര്‍. 2017ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇന്ദ്രേഷ് കുമാറിനെ അജ്മീര്‍ ദര്‍ഗാ സ്ഫോടനക്കേസില്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ വിട്ടയച്ചിരുന്നു.