ലൗജിഹാദിനെ എതിര്‍ക്കാനെന്ന പേരില്‍ കാവിഭീകരത, രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ വെട്ടി കൊന്ന് കത്തിച്ച് വീഡിയോ സമൂഹമാധ്യമങ്ങളിലിട്ടു

മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് തീവ്രഹിന്ദുത്വവാദികളുടെ “രാജ്യസ്നേഹം”. രാജസ്ഥാനിലാണ് ആര്‍എസ്എസിന്റെ കാവിഭീകരത മറനീക്കി പുറത്തു വന്ന സംഭവം. വഴിയാത്രികനായ മുസ്ലീം യുവാവിനെ വെട്ടിക്കൊല്ലുക മാത്രമല്ല, കത്തിച്ചതിന് ശേഷം ഈ സംഭവം ക്യാമറയില്‍ പകര്‍ത്തി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തു. ലൗ ജിഹാദിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണിതെന്നാണ് വീഡിയോയിലെ “സന്ദേശം”.

പശ്ചിമബംഗാളില്‍ നിന്നും രാജസ്ഥാനിലേക്ക് തൊഴിലിന്റെ ഭാഗമായി വന്ന മുസ്ലീം യുവാവിനെയാണ് ഹിന്ദു യുവാവ് വെട്ടിക്കൊന്നത്. എന്നാല്‍ കൊല്ലപ്പെട്ട ആള്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. 45 വയസ്സുകാരനായ മുഹമ്മദ് അഫ്രസുലാണ് കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇത് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ശംഭുലാല്‍ രേഖര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതി തന്നെയാണ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രതിയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.facebook.com/humansofhindutva/videos/314572699047599/

കാര്‍ഷിക വൃത്തിയ്ക്കുപയോഗിക്കുന്ന ആയുധങ്ങളാണ് കൊലയ്ക്കുപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ പ്രതി ഒഴിഞ്ഞ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ സഹായത്തിനായി നിലവിളിക്കുന്നതും കൊല്ലരുതെന്ന് അപോക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഇവയൊന്നും വകവയ്ക്കാതെ പ്രതി ഇയാളെ ക്രൂരമായി കൊലപ്പെടുത്തി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ലൗ ജിഹാദികളായ എല്ലാവര്‍ക്കും ഇതേ ഗതി വരുമെന്നും ഹിന്ദു യുവതികളെ വിവാഹം കഴിച്ച് മതം മാറ്റുന്നത് അനുവദിക്കില്ലെന്നും പ്രതി പറയുന്നതും കാണാം.

കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ടയാളുടെ ബൈക്കും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പകുതി കരിഞ്ഞ മൃതദേഹം രാജ്സമന്ദിലുള്ള ഹോട്ടലിന് സമീപത്ത് നിന്ന് കണ്ടെത്തി. വീഡിയോയില്‍ കണ്ട ആളുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.