മായാവതിക്ക് പിറന്നാള്‍ ആശംസ നേരണമെങ്കില്‍ ഇത്തവണ സംഭാവന 50000

ബിഎസ് പി നേതാവ് മായാവതിയുടെ പിറന്നാളഘോഷം ഇത്തവണയും ഖജനാവ് സമ്പുഷ്ടമാക്കാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഈ പ്രാവശ്യം മായാവതിയെ നേരിട്ട് കണ്ട് പിറന്നാള്‍ ആശംസിക്കുന്നവരില്‍ നിന്നും 50000 രൂപ വാങ്ങണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ജനുവരി 15 നാണ് മായാവതിയുടെ പിറന്നാള്‍.

മുന്‍ വര്‍ഷങ്ങളിലും പിറന്നാള്‍ ദിനത്തില്‍ മായാവതി ധനസമാഹരണം നടത്തിയിരുന്നു.മുമ്പത്തെ വര്‍ഷങ്ങളില്‍ ഒരു ലക്ഷം രൂപയാണ് സംഭാവനയായി വാങ്ങിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നതിനാല്‍ പിറന്നാള്‍ ആഘോഷിക്കാനോ, സംഭാവന സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല.

ബിഎസ്പിയുടെ എംപി, എംഎല്‍എമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ ,മേഖലാ അധ്യക്ഷന്മാര്‍, തുടങ്ങി താഴെ തട്ടിലുള്ള നേതാക്കള്‍ ഉള്‍പ്പടെ എല്ലാവരോടും പാര്‍ട്ടി ഫണ്ടിലേക്ക് തുക പിരിച്ചു നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 500 പേരില്‍ നിന്നായി 50000 രൂപ പിരിച്ചെടുക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ 25 ലക്ഷം വീതം ഓരോരുത്തരും ഫണ്ടിലേക്ക് നല്‍കണം. 75 കോടി മുതല്‍ 100 കോടി വരെ സമാഹരിക്കാനാണ് ബിഎസ്പി തീരുമാനിച്ചിരിക്കുന്നത്.

സമാഹരിക്കുന്ന തുക 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാനും ദളിതരുടെ ക്ഷേമപ്രവര്‍ത്തനത്തിനും ഉപയോഗിക്കാനുള്ളതാണെന്നാണ് ബിഎസ്പി നേതാക്കള്‍ പറയുന്നത്.

2012 മുതല്‍ ബിഎസ്പിക്ക് അധികാരം നേടാനായിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിഎസ്പിക്ക് ജനസമ്മിതിയും വളരെ കുറവാണ്.എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനായത് പാര്‍ട്ടിക്ക് ആശ്വാസമേകുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വര്‍ഗ്ഗീയ ശക്തികളോട് ഏറ്റുമുട്ടാനാണ് ഇപ്പോഴത്തെ ഈ പണപ്പിരിവെന്നാണ് റിപ്പോര്‍ട്ടുകള്‍.