ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുന്നു; ലാറ്ററൽ എൻട്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഐഎഎസ് തസ്തികകളെ നരേന്ദ്ര മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥർ നിയമിതരാകേണ്ട തസ്തികകളിൽ ഇത്തരത്തിൽ കരാർ നിയമനം നടക്കുന്നത് യുപിഎസ്‌സിക്ക് തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോർപ്പറേറ്റുകൾ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നുവെന്നും ചില കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ സ്ഥാനങ്ങൾ കൈവശം വച്ചുകൊണ്ട് എന്തുചെയ്യുമെന്നതിൻ്റെ പ്രധാന ഉദാഹരണമാണ് സെബിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് പകരം ‘രാഷ്ട്രീയ സ്വയംസേവക് സംഘ’ത്തിലൂടെ പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തി എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

യുപിഎസ്‌സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.