പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുത്തത് രണ്ടു ലക്ഷത്തിലധികം പരാതികളില്‍; ആകെ ലഭിച്ചത് 2,09,661 പരാതികൾ

പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുത്തത് രണ്ടു ലക്ഷത്തിലധികം പരാതികളില്‍. സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ച 2,09,661 പരാതികളിൽ 2,06,152 പരാതികളില്‍ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ ഉള്ള കണക്കുകളാണിത്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നുണ്ടെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികള്‍ ലഭിച്ചു. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു.

പണവിതരണം 19, മദ്യവിതരണം 52, സമ്മാനങ്ങള്‍ നല്‍കല്‍ 36, ആയുധപ്രദര്‍ശനം 150, വിദ്വേഷപ്രസംഗം 39, സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍ 23 തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചു. വസ്തുതയില്ലെന്ന് കണ്ട് 3083 പരാതികള്‍ തള്ളിയതായും സഞ്ജയ് കൗള്‍ അറിയിച്ചു.