'ഞാൻ തല്ലിയത് എന്റെ അമ്മയ്ക്ക് വേണ്ടി'; കങ്കണയെ തല്ലിയതിൽ പ്രതികരണവുമായി ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ

വിമാനത്താവളത്തിൽ വെച്ച് നിയുക്ത ലോക്സഭാ എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തിനെ തല്ലിയതിന്റെ കാരണം വ്യക്തമാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ. കർഷക സമരത്തിൽ പങ്കെടുത്തവരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് താൻ കങ്കണ റണാവത്തിനെ തല്ലിയതെന്ന് അവർ വ്യക്തമാക്കി. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കർഷകർ സമരമിരിക്കുന്നതെന്ന് സമര സമയത്ത് കങ്കണ പറഞ്ഞിരുന്നു. ഇതാണ് കുൽവീന്ദർ കൗറിനെ ചൊടിപ്പിച്ചത്.

2020-21ൽ കർഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുൽവീന്ദർ കൗർ പറയുന്നത് വീഡിയോയിൽ കാണാം. കങ്കണ ഇത് പറയുമ്പോൾ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുൽവീന്ദർ പറയുന്നു. 100 രൂപ കൊടുത്താൽ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ വിഡിയോയിൽ ചോദിക്കുന്നുണ്ട്.

കർഷക കുടുംബത്തിൽ നിന്നും വരുന്നയാളാണ് കുൽവീന്ദർ കൗർ. കുൽവീന്ദർ കൗറിന്റെ സഹോദരനും കർഷകനാണ്. സംഭവത്തിന് ശേഷം മണിക്കൂറുകൾക്കകം കുൽവീന്ദർ കൗറിനെ സസ്പെൻഡ് ചെയ്തു. മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഡൽഹിയിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ കങ്കണയെ അടിച്ചത്.

കർഷക സമരത്തിനിടെ കങ്കണ നടത്തിയ പ്രസ്താവനകൾ അന്ന് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. 2020ലായിരുന്നു കർഷക പ്രക്ഷോഭം ഉടലെടുത്തത്. കേന്ദ്രത്തിൻറെ പുതിയ കാർഷിക നിയമങ്ങൾ തങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കർഷകർ സമരത്തിനിറങ്ങിയത്. പ്രമുഖർ പലരും കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതിനിടെയാണ് കങ്കണയുടെ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നത്. കർഷക സമരത്തിൽ പങ്കെടുക്കാൻ വന്ന് പ്രായമായ ഒരു സ്ത്രീയുടെ ചിത്രം, ‘100 രൂപയക്ക് ലഭിക്കും’ എന്ന ഒരു അടിക്കുറിപ്പോടെ കങ്കണ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. വലിയ പ്രതിഷേധം ഉണ്ടായതോടെ കങ്കണ തന്നെ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

2021ലും കങ്കണ കർഷക സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യാന്തര പോപ് താരം റിയാന്ന ഇന്ത്യയിൽ നടന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് ഇതിനെപ്പറ്റി ആരും സംസാരിക്കാത്തത് എന്ന ചോദ്യവുമായി ബിജെപി സർക്കാരിനെ വിമർശിക്കുകയും ചെയ്തു. അതിന് കങ്കണയുടെ മറുപടി വലിയ വിവാദങ്ങൾ ക്ഷണിച്ച് വരുത്തി.

ആരും സമരത്തെപ്പറ്റി സംസാരിക്കാത്തതിന് കാരണം അവർ കർഷകരല്ലാത്തതുകാണ്ടാണെന്നും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണെന്നും അവർ പറഞ്ഞു. ഇത് ചൈനയെ ഇന്ത്യയിലേക്ക് കടന്നുകയറാൻ സഹായിക്കുമെന്നും, അമേരിക്കയെ പോലെ ഇന്ത്യയിൽ ചൈനീസ് കോളനി ഉണ്ടാക്കാൻ ശ്രമിക്കുമെന്നും അമേരിക്കയെപ്പോലെ തങ്ങൾ ഈ രാജ്യം വിൽക്കുന്നില്ലെന്നും കങ്കണ ആഞ്ഞടിച്ചു. പിന്നീട് ഈ പോസ്റ്റും അവർ പിൻവലിച്ചു.

അതേസമയം സംഭവത്തിന് ശേഷം ഡൽഹിയിലെത്തി കങ്കണ പ്രതികരിച്ചു. താൻ സുരക്ഷിതയാണെന്നും പൂർണ്ണമായും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ‘സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എൻ്റെ മുഖത്ത് അടിച്ചു, അധിക്ഷേപവാക്കുകൾ പറയാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ അവർ കർഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബിൽ ഭീകരത വളരുകയാണ്. പഞ്ചാബിൽ വർധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ട്’- കങ്കണ വീഡിയോയിൽ പറഞ്ഞു.