മൂന്നാം മോദി സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതിയുടെ ക്ഷണം; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട്

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടക്കും. മൂന്നാം മോദി സർക്കാർ രൂപവത്കരിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണം ലഭിച്ചതോടെയാണ് തീരുമാനം. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ ക്ഷണം.

നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ കണ്ട് സർക്കാർ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സർക്കാർ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ, ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി.

രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പറഞ്ഞു. പുതിയ ഊർജം നൽകുന്നതാണിത്. അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എൻഡിഎ സർക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ജനത്തിന് നന്ദി. കഴിഞ്ഞ രണ്ട് തവണയും രാജ്യത്തെ മൂന്നോട്ട് നയിക്കാൻ ശ്രമിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. ഇനിയുള്ള അഞ്ച് വർഷവും അതേ ലക്ഷ്യത്തോടെ, സമർപ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു.

ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ എൻഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സർക്കാർ രൂപവത്കരണം സാധ്യമാകൂ. അതേസമയം ഇന്ന് രാവിലെ 11 മണിയോടെ പഴയ പാർലമെൻ്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ഐകകണ്‌ഠ്യേന നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ ഏറെ ഭാഗ്യവാനാണെന്നും രാജ്യം ഭരിക്കാൻ സമവായം ആവശ്യമാണെന്നും യോഗത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.

https://youtu.be/dCWrA-5Jm80?si=-bUXfTN95cB9SA2W