മോദി എന്നും ബലാത്സംഗികള്‍ക്ക് ഒപ്പം; ബില്‍ക്കിസ് ബാനു കേസില്‍ കേന്ദ്രത്തിന് എതിരെ രാഹുല്‍ ഗാന്ധി

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയില്‍ നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി . കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിന് പിന്നില്‍ ഗുജറാത്ത് സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരും കുറ്റക്കാര്‍ തന്നെയാണെന്ന് രാഹുല്‍ പറഞ്ഞു.

ചെങ്കോട്ടയില്‍ നിന്നുകൊണ്ട് സ്തീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ മോദി ബലാത്സംഗം ചെയ്യുന്നവര്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈയൊരു സംഭവത്തില്‍ നിന്ന് തന്നെ മോദിയുടെ വാഗ്ദാനവും ഉദ്ദേശവും തമ്മിലുളള വ്യത്യാസം കാണാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ പ്രതികളെ വെറുതെ വിട്ടത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 15ന് മോദി നടത്തിയ പ്രസംഗത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി ആഹ്വാനം ചെയ്തിരുന്നു.

അതേ ദിവസമമാണ് നല്ല നടപ്പിന്റെ പേരില്‍ ബില്‍ക്കിസ് ബാനു ബലാത്സംഗ കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും 15 വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം മോചിപ്പിച്ചത്.