ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്, 61 ശതമാനം; ഏറ്റവും ഉയർന്ന പോളിംഗ് ഇൻഡെർവാൾ മണ്ഡലത്തിൽ

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ റെക്കോര്‍ഡ് പോളിംങ്. രാത്രി 11.30 വരെ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 24 മണ്ഡലത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വോട്ടിങ് ശതമാനം മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.46%ആയിരുന്നു പോളിങ്.

ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഇൻഡെർവാൾ മണ്ഡലത്തിലാണ്, 82 ശതമാനം. കിഷ്ത്വാർ മണ്ഡലത്തിൽ 78 ശതമാനം പോളിംഗും രേഖപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് 24 മണ്ഡലങ്ങളിലായി മണ്ഡലങ്ങളില്‍ ജനവിധി തേടിയത്. 90പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. 90 മണ്ഡലങ്ങലുള്ള ജമ്മു കശ്മീരിൽ ഈ മാസം 25, അടുത്ത മാസം ഒന്ന് തീയതികളില്‍ രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഹരിയാനയ്‌ക്കൊപ്പം ഒക്ടോബര്‍ 8നാണ് ജമ്മു കശ്മീരിലെ വോട്ടെണ്ണല്‍.